എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കൽ: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടും

കാസർകോട്: പ്ലാൻറേഷന്‍ കോര്‍പറേഷെൻറ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കൽ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടിയശേഷം മാത്രം. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കും. നിരോധിച്ച കീടനാശിനി നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് നിയമപരമായ കാര്യങ്ങളെല്ലാം പരിശോധിച്ചാവും സമിതിയെ നിയോഗിക്കുക. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കേണ്ടതുണ്ടെന്ന് യോഗം നിര്‍ദേശിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും ഇതുസംബന്ധിച്ച തുടര്‍നടപടികളെന്നും കലക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച നിലവിലെ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍ യോഗത്തില്‍ വിശദീകരിച്ചു. നിര്‍വീര്യമാക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സമരസമിതിയും ജില്ല പരിസ്ഥിതി സമിതിയും യോഗത്തില്‍ ഉന്നയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദഗ്ധസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

എന്‍ഡോസള്‍ഫാന്‍ നിർവീര്യമാക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന യോഗം
കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. സജീദ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദാക്ഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഡോ. പി.കെ. മിനി, മുന്‍ ഡീന്‍ ഡോ. പി.ആർ. സുരേഷ്, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരായ ഡോ. എൻ.കെ. ബിനിത, ഡോ. പി. നിധീഷ്, പ്ലാേൻറഷന്‍ കോര്‍പറേഷന്‍ കേരള എന്‍ജിനീയര്‍ വിമല്‍ സുന്ദര്‍, അസി. എക്സൈസ് കമീഷണര്‍ എസ്. കൃഷ്ണകുമാര്‍, എന്‍.എച്ച്.എം ഡി.പി.എം ഡോ. റിജിത് കൃഷ്ണന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) ഡോ. ജോമി ജോസഫ്, മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ. ആശ മേരി, സമരസമിതി പ്രതിനിധി പി.വി. സുധീര്‍കുമാര്‍, ജില്ല പരിസ്ഥിതിസമിതി പ്രതിനിധി വിനയകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

