വിവാഹസംഘം സഞ്ചരിച്ച ബസും വാനും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്

പെരിയ ∙ ദേശീയപാതയിൽ ചാലിങ്കാലിൽ വിവാഹസംഘം സഞ്ചരിച്ച ബസും കൊല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തൃശൂർ മണ്ണുത്തി സ്വദേശികൾ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരുക്കേറ്റു. കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ നടന്ന വിവാഹശേഷം ചാളക്കടവിലെ വരന്റെ വീട്ടിലെത്തി മുള്ളേരിയയിലേക്കു മടങ്ങുകയായിരുന്ന വധുവിന്റെ ബന്ധുക്കൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.

ദേശീയപാതയിൽ ചാലിങ്കാലിൽ അപകടത്തിൽപ്പെട്ട ബസ്.
സാരമായി പരുക്കേറ്റ തൃശൂർ മണ്ണുത്തി സ്വദേശികളായ വാൻ ഡ്രൈവർ നിഷാന്ത്(38), ഉണ്ണി (65), അനൂപ് (28), ബസ് യാത്രക്കാരനായ മുള്ളേരിയ സ്വദേശി കൃഷ്ണൻ (55) എന്നിവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ട്രാവലർ യാത്രക്കാരും തൃശൂർ മണ്ണുത്തി സ്വദേശികളുമായ സതീഷ്(38), ജയരാമൻ(48), സതീശൻ(42) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകി.ചാലിങ്കാലിലെ ഇറക്കത്തിൽ ബ്രേക്ക് ചെയ്തപ്പോൾ വാൻ റോഡിൽ നിന്നു തെന്നിമാറി എതിരെ വന്ന ബസിലിടിക്കുകയായിരുന്നു.
അതുവഴി വന്ന 108 ആംബുലൻസിലാണ് പരുക്കേറ്റവരെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ചത്. മണ്ണൂത്തിയിൽ നിന്നുള്ള 18 അംഗ സംഘമാണ് വാനിലുണ്ടായിരുന്നത്. ബസിൽ 32 പേരും. നാട്ടുകാർക്കു പുറമേ അമ്പലത്തറ പൊലീസ്, കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ് ജില്ലാ ആശുപത്രിയിലെത്തി

