സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന വിഷയം ;
തീരുമാനം ഇന്ന് വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും, ബീയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാനുളള തീരുമാനം ഇന്ന് ഉണ്ടായേക്കും. കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മിഷണറുടെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നാണ് എക്‌സൈസ് ശുപാര്‍ശ.
അതേസമയം ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്‌സൈസ് ശുപാര്‍ശയില്‍ ഉളളത്.
നേരത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും ബാറുകളുടെ പ്രവര്‍ത്തനമെന്ന് ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലൈസന്‍സുള്ള റസ്റ്റോറന്റുകളിലും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ക്ലബുകളിലും കാന്റീനുകളിലും മദ്യം നല്‍കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. റസ്റ്റോറന്റുകളില്‍ പകുതി പേര്‍ മാത്രമേ പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം എന്നും ഉത്തരവ് പറയുന്നു. എന്നാല്‍ ഡാന്‍സ് ബാറുകള്‍ക്ക് അനുമതി നല്‍കിയില്ല.

