ഇന്ത്യ-യു എ ഇ വ്യോമ ബന്ധം ശക്തമാകുന്നു; പുതിയ വിമാന സർവീസുകൾ ആരംഭിക്കും

ദുബൈ: മേഖലയിൽ നിലനിന്നിരുന്ന സൈനിക സംഘർഷങ്ങൾ അവസാനിച്ച സാഹചര്യത്തിൽ ഇന്ത്യ – യു എ ഇ വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു. ഈ വർഷം ആഗസ്റ്റ് മുതൽ അസമിലെ ഗുവാഹത്തിയെ ദുബൈ, അബൂദബി എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കും. ഇതോടെ വടക്കുകിഴക്കൻ ഇന്ത്യയെ പശ്ചിമേഷ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസ് മാറും.
ഗുവാഹത്തി – ദുബൈ സർവീസ് ആഗസ്റ്റ് നാലിനും ഗുവാഹത്തി – അബൂദബി സർവീസ് ആഗസ്റ്റ് ഏഴിനും ആരംഭിക്കുമെന്ന് എയർലൈൻ വ്യക്തമാക്കി. കേരളത്തെയും യു എ ഇ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന വിമാന സർവീസുകളിലും നിലവിൽ വർധനവുണ്ട്. നേരത്തെ സംഘർഷ സമയത്തും ഇന്ത്യക്ക് ഇറാൻ വ്യോമാതിർത്തി തുറന്നു നൽകിയിരുന്നതിനാൽ വിമാന സർവീസുകളെ അധികം ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വ്യോമപാത കുറേക്കൂടി സുഗമമായിട്ടുണ്ട്.
ചരിത്രപരമായി ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ അന്താരാഷ്ട്ര യാത്രകൾക്കായി ഡൽഹി, കൊൽക്കത്ത തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
നേരത്തെ നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യമായി അന്താരാഷ്ട്ര സർവീസ് ജൂലൈ 15 മുതൽ അബൂദബിയിലേക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

