രാജ്യത്ത് കോവിഡ് ബാധിതര്‍ അരക്കോടി കടന്നു ; 24 മണിക്കുറിനിടെ 90, 123 പേർക്ക് കോവിഡ്, 82066 മരണവും

ന്യൂ ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 50, 20, 359 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90, 123 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ 1290 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 82066 ആയി. 995933 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3942360 പേര്‍ ഇതുവരെ രോഗമുക്തരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 78. 53% ആണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, കൊവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗബാധ കണ്ടെത്തി. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്. അപൂര്‍വമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തല്‍.രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. സിഎസ്‌ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയില്‍ നടത്തിയ പഠനത്തിലാണ് രോഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയില്‍ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.
അതിനിടെ, കൊവിഡ് 19 വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനി അനുമതി നല്‍കി. അസ്ട്ര സെനക കമ്ബനിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പരീക്ഷണം വീണ്ടും തുടങ്ങുമ്ബോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിര്‍ദേശം. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

