ഒരു മിനിറ്റിനുള്ളില്‍ മരണം; ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്

ബേൺ: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവൻ ഒരു മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നൽകി സ്വിറ്റ്സർലൻഡ്. എക്സിറ്റ് ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള പ്രത്യേക ഉപകരണം വികസിപ്പിച്ചത്.
ശവപ്പെട്ടിയുടെ ആകൃതിയിലുള്ള യന്ത്രത്തിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാൽ ഓക്സിജൻ അളവ് വളരെ പെട്ടെന്ന് കുറച്ച ശേഷം മരണം സംഭവിക്കുന്നതാണ് പ്രവർത്തന രീതി. യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്സ്യൂൾ കൂടി നിക്ഷേപിച്ചാണ് രോഗിയെ ദയാവധത്തിന് വിധേയമാക്കുക. ഇതിന് ശേഷം മൃതശരീരവും ക്യാപ്സൂളും മാറ്റിയാൽ യന്ത്രം വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന.
‘ഡോക്ടർ ഡെത്ത്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, എക്സിറ്റ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. ഫിലിപ്പ് നിച്ഷ്കേ ആണ് യന്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. അടുത്ത വർഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.
അതേസമയം, ഈ യന്ത്രം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.

