പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് – എൽ ഡി എഫ് പ്രവർത്തകർ ഏറ്റുമുട്ടി; നേതാക്കൾ ഉൾപ്പെടെ 6 പേർ ആശുപത്രിയിൽ

ബേക്കൽ: പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് – എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിൽ പരിക്കേറ്റ നേതാക്കൾ ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രാവേശിപ്പിച്ചു.
യു ഡി എഫ് പളളിക്കര പഞ്ചായത്ത് കൺവീനറും, ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട്, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ജോ. സെക്രട്ടറി ആഷിഖ് റഹ്മാൻ, പൂച്ചക്കാട്ടെ പി എസ് മുഹമ്മദ് കുഞ്ഞി എന്നിവർക്കും, സിപിഎം പള്ളിക്കര ലോക്കൽ സെക്രട്ടറി പി കെ അബ്ദുല്ല, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം, അബ്ദുല്ലത്വീഫ് എന്നിവർക്കുമാണ് പരിക്കേറ്റത്.
ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അകാരണമായി വോട്ടർമാരെ തള്ളാൻ സി പി എം പരാതി നൽകുകയും ബുധനാഴ്ച പഞ്ചായത്തിൽ ഹിയറിംഗ് നടക്കുകയുമുണ്ടായിരുന്നതായി യു ഡി എഫ് നേതാക്കൾ വ്യക്തമാക്കി. നോട്ടീസ് ലഭിച്ച മുഴുവൻ ആളുകളും പഞ്ചായത്ത് സെക്രട്ടറിയെ താമസമുണ്ടെന്ന റേഷൻ കാർഡ് ഉൾപ്പെടെയുളള രേഖകൾ ഹാജരാക്കുകയും സെക്രട്ടറി താമസമുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം പുറത്തിറങ്ങുമ്പോൾ സി പി എം നേതാക്കൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ അവിടെയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.പരിക്കേറ്റ യു ഡി എഫ് നേതാക്കള കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിയറിംഗിന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്ന രോഗി പോലും രേഖകളുമായി എത്തിയിരുന്നു. കൂലി തൊഴിലാളികളായ നിരവധി പേരെയാണ് സി പി എം നേതാക്കൾ കരുതി കൂട്ടി വോട്ടർ ലിസ്റ്റിൽ നിന്നും തള്ളാൻ പരാതി കൊടുത്തതെന്ന് യു ഡി.എഫ് ആരോപിച്ചു. ഹാജരായവർ പരാതി നൽകിയവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

