കോവിഡ് ആശങ്കയില്‍ കേരളം; രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി

തിരുവനന്തപുരം∙ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്ന ആശങ്കയിൽ സംസ്ഥാനം. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകൾ ഇരട്ടിയായിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് ആലോചിക്കാനാണ് സർക്കാർ തീരുമാനം.
രണ്ടു മാസമായി സംസ്ഥാനത്ത് പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) ക്രമമായി കുറയുകയായിരുന്നു. ശരാശരി 2,500 ആയിരുന്നു പ്രതിദിന രോഗബാധ. ടിപിആർ 3.75 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാൽ രണ്ടു ദിവസം കൊണ്ട് ഇവ കുത്തനെ ഉയർന്നു. ഇന്നലെ 4,801 പേർ രോഗികളായപ്പോൾ ടിപിആർ 6.75 ശതമാനം ആണ്.
ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളിലെ ആൾക്കൂട്ടമാവാം രോഗവ്യാപനം ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷം കേസുകൾ കുറഞ്ഞു തുടങ്ങും. ഒമിക്രോൺ കേസുകളും സംസ്ഥാനത്ത് ഉയരുകയാണ്. ഇന്നലെ 49 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 230 ആയി. ഇതിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

