മൂന്നാം ദിവസം ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; ദിലീപിന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്

അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ അവസാന മണിക്കൂറുകളിലേക്ക്. എഡിജിപിയുടെ മേൽനോട്ടത്തിൽ ഹൈക്കോടതിയിൽ നൽകാനിരിക്കുന്ന റിപ്പോർട്ടിന്റെ അന്തിമ രൂപം ചോദ്യം ചെയ്യലിന് ശേഷം തയാറാക്കും. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. തെളിവെടുപ്പിനായാണ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. എഡിജിപി ശ്രീജിത്ത് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.
ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകൻ റാഫി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇന്ന് രാത്രി 8 മണിവരെ ചോദ്യം ചെയ്യൽ തുടരും. അതേസമയം നടിയെ ആക്രമിച്ച കേസിൽ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകി. ജനുവരി 27 മുതൽ 10 ദിവസത്തേക്കാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

