കസ്റ്റഡി ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ച്: ദിലീപിന് ഇന്ന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ദിലീപിന്റെ കസ്റ്റഡി ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ മുദ്രവെച്ച കവറിൽ ഹാജരാക്കും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുപ്പത്തി മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ചോദ്യം ചെയ്യലിൽ ദിലീപിനെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിലീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും.
2017ലാണ് ഗൂഡാലോചന നടന്നത്. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകൾ വധ ഗൂഡാലോചന കേസ് വന്നതിന് ശേഷം ഫോണുകൾ മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളോട് ഈ ഫോണുകൾ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ദിലീപ് അടക്കം ഫോൺ ഹാജാരാക്കിയിട്ടില്ല. അഞ്ച് ഫോണുകളാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഇത്തരത്തിൽ ഒരു കാര്യം ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഡാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മിൽ ബന്ധമില്ലെന്നാണ് പ്രതികളുടെ വാദം. നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ ഫോണഉകൾ പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധന റിപ്പോർട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താൻ ഉപയോഗിച്ച ഫോണുകൾക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം. ഇത് സംബന്ധിച്ച് ദിലീപ് ക്രൈംബ്രാഞ്ചിന് നൽകിയ കത്ത് അടക്കം കോടതിയിൽ ആയുധമാക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ഈ ഫോണുകളടക്കം കണ്ടെത്തണം, ഫോണുകൾ മാറ്റിയതിൽ തന്നെ ഗൂഡാലോചനയിൽ വ്യക്തമാണ് തുടങ്ങിയ കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കും.
അതേസമയം ദിലീപ് അഭിഭാഷകനായ ബി രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെ രാമൻപിള്ളയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം കൂടിക്കാഴ്ച നീണ്ടു. ഇതിന് ശേഷമാണ് ഫോൺ കൈമാറുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്.

