KSDLIVENEWS

Real news for everyone

കര്‍ണാടക കോളേജിലെ ഹിജാബ് നിരോധനം: പ്രതിഷേധവുമായി ആണ്‍കുട്ടികളും

SHARE THIS ON

ബെംഗളുരു: ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നു. ഇന്ന് രാവിലെ, കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി കോളേജിന്റെ ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ച 40 ഓളം വിദ്യാര്‍ത്ഥിനികള്‍ എത്തിയെങ്കിലും അവരെ ഹിജാബ് ഒഴിവാക്കാതെ കോളേജില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് ജീവനക്കാരും വ്യക്തമാക്കി.

ഇതിനിടെ വിദ്യാ‍ര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി മുസ്ലീം ആണ്‍കുട്ടികളും രംഗത്തെത്തി. 40 മുസ്ലീം ആണ്‍കുട്ടികളും കോളേജിന് പുറത്ത് ഇരുന്ന് പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രതിഷേധിച്ചു. കോളേജിലെ നിയമങ്ങള്‍ അനുവദിക്കുമ്ബോള്‍ അധികാരികള്‍ ഹിജാബ് നിരോധിച്ചത് എന്തുകൊണ്ടാണെന്ന് അറിയണമെന്ന് വിദ്യാ‍‍ര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ഹിജാബിനെ പ്രതിരോധിക്കാന്‍ ഒരു വലിയ കൂട്ടം ആണ്‍കുട്ടികള്‍ ബുധനാഴ്ച കാവി ഷാള്‍ ധരിച്ച്‌ കോളേജില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍, ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെടാന്‍ കോളേജ് അഡ്മിനിസ്ട്രേഷന്‍ തീരുമാനിക്കുകയായിരുന്നു.


ഹിജാബ് മാറ്റി ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടകയിലെ കോളേജ്

സ്കൂളിലെ വെയ്റ്റിംഗ് റൂമില്‍ വച്ച്‌ ഹിജാബ് (Hijab) മാറ്റിയ ശേഷം ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടകയിലെ (karnataka) സര്‍ക്കാര്‍ കോളേജ്. ശിവമോഗ ജില്ലയിലെ (Visvesvaraya Government College Bhadravathi) ഭദ്രാവതിയിലാണ് ക്ലാസുകളില്‍ ഹിജാബ് ഇല്ലാതെ പ്രവേശിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ഇത്തരത്തില്‍ ക്ലാസില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥിനികളോടും അവരുടെ രക്ഷിതാക്കളോടും സംസാരിച്ച ശേഷമാണ് സമവായ തീരുമാനത്തിലെത്തിയതെന്നാണ് വിശ്വേശരയ്യ സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ എം ജി ഉമാശങ്കര്‍ വിശദമാക്കുന്നത്.

ക്ലാസുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് തീരുമാനം. കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച്‌ കോളേജിലെത്തി പ്രതിഷേധിച്ചിരുന്നു. കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജുകളില്‍ യൂണിഫോം സംവിധാനമാണുള്ളത്.ചിക്കമംഗ്ളുരുവിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാവി ഷാളുമായി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ഹിജാബ് ധരിക്കുന്നതിനെതിരെ വിശ്വേശരയ്യ സര്‍ക്കാര്‍ കോളേജിലും പ്രതിഷേധം നടന്നത്.

കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ഹര്‍ജി

കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് ധരിക്കുന്നതിന് വിലക്ക്; 5 വിദ്യാര്‍ത്ഥിനികളെ പുറത്താക്കി

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്. ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. തീവ്രഹിന്ദു സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. പ്രിന്‍സിപ്പള്‍ നേരിട്ട് എത്തി അഞ്ച് വിദ്യാര്‍ത്ഥിനികളോട് ക്ലാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഉഡുപ്പിയില്‍ കോളേജില്‍ ഹിജാബ് ധരിച്ചവര്‍ക്ക് വിലക്ക്; ക്ലാസില്‍ കയറ്റുന്നില്ല,അറബി,ബ്യാരി ഭാഷകള്‍ക്കും വിലക്ക്

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച്‌ കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച്‌ തന്നെ അധികൃതര്‍ തടഞ്ഞു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച്‌ ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്ബസ് വളപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!