ബാഗേജ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു; ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന സുരേഷ് ശരിവെച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . ശബ്ദരേഖ,ബെംഗളൂരു യാത്ര എന്നിവയെക്കുറിച്ച് ബിജെപി ഉന്നയിച്ച ആരോപണം സ്വപ്ന ശരിവെച്ചു. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ പലതവണ വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ പരിശോധിക്കാന്‍ പറഞ്ഞത് അതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിച്ചെന്നത് കള്ളക്കഥയാണ്. സര്‍ക്കാരിന്‍റെ ഔദ്യോഗിക വാഹനങ്ങള്‍ കള്ളക്കടത്തിനായി ഉപയോഗിക്കപ്പെട്ടു. ബാഗേജ് ക്ലിയർ ചെയ്യാന്‍ ശിവശങ്കർ പദവി ദുരുപയോഗം ചെയ്തു. ശിവശങ്കറിന്‍റെ പുസ്‌തകം സർക്കാരിനെ വെള്ള പൂശാനുള്ളതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്‍ഐഎ അന്വേഷണത്തിലേക്ക് പോയത് ശിവശങ്കറിന്റെ ബുദ്ധി; ശബ്ദ രേഖയ്ക്ക് പിന്നിലും തിരക്കഥയെന്ന് സ്വപ്ന
ശിവശങ്കറിന്‍റെ ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് ഇന്നലെ എഷ്യാനെറ്റ് ന്യൂസുമായുളള അഭിമുഖത്തിൽ സ്വപ്ന നടത്തിയത്. കടുത്ത ആരോപണങ്ങൾ നേരിടുമ്പോഴും കേന്ദ്ര ഏജൻസിയെ നിശ്ചയിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്. കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകൾ എല്ലാം സത്യം ആണ്. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. ബാഗേജ് വിട്ടുകിട്ടാൻ താൻ സഹായിച്ചില്ലെന്ന ശിവശങ്കറിന്‍റെ വാദവും സ്വപ്ന പൂർണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
‘സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പ്രതികരണത്തിനില്ല’; കേസ് തീരും വരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍

