KSDLIVENEWS

Real news for everyone

സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി അവസാനത്തോടെ പൂര്‍ണ്ണതോതിലേക്ക്; ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകൾ സ്കൂളുകളിൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അതുവരെ പകുതി വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി ക്ലാസ്സുകൾ നടത്തും.

ഫെബ്രുവരി നാലിലെ വർഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങൾ തുടരും. ആലുവ ശിവരാത്രി, മാരാമൺ കൺവെൺഷൻ, ആറ്റുകാൽ പൊങ്കാല തുടങ്ങിയ ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പേർക്ക് പങ്കെടുക്കാൻ അവസരം നൽകുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറിൽ ഉത്സവങ്ങൾ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങൾ വരുത്തി കൂടുതൽപേരെ പങ്കെടുക്കാൻ അനുവദിക്കും.


കോവിഡാനന്തര രോഗവിവിരങ്ങൾ രേഖപ്പെടുത്താൻ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളിൽ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നൽകിയിട്ടുണ്ട്.

ആശുപത്രികളിൽ പ്രത്യേകിച്ച് മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവർ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയർ ഡോക്ടർമാർ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.


ചില സ്വകാര്യ ആശുപത്രികൾ അനാവശ്യമായി മോണോ ക്ലോണൽ ആന്റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!