യുക്രൈന്‍-റഷ്യ അതിർത്തി സംഘർഷഭരിതം; ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് മടങ്ങിവരാന്‍ നിർദേശം

മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തികളില്‍ സൈനികാഭ്യാസം തുടരുമെന്ന് വ്യക്തമാക്കി റഷ്യ. ഏത് നിമിഷവും യുക്രൈനിലേക്ക് റഷ്യന്‍ അധിനിവേശമുണ്ടാകുമെന്ന് നാറ്റോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 1945-ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് റഷ്യ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചർച്ച നടത്തി.
അതിര്‍ത്തി സംഘര്‍ഷഭരിതമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് മടങ്ങിയെത്താനുള്ള മുന്നറിയിപ്പ് യുക്രൈനിലെ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുക്രൈനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നടത്തിയ ചര്‍ച്ചയില്‍ യുക്രൈനില്‍ വെടിനിര്‍ത്തലിനായി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ധാരണയായതായി മാക്രോണിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. 105 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍, നിലവിലുള്ള പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കാണാന്‍ ധാരണയായതായാണ് വിവരം. എങ്കിലും ചര്‍ച്ച എത്രത്തോളം വിജയകരമായിരുന്നുവെന്ന് വരുംദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ.
ഞായറാഴ്ച അവസാനിക്കാനിരുന്ന റഷ്യയും ബെലാറസും ചേര്‍ന്ന് നടത്തിവരുന്ന സൈനികാഭ്യാസം നീട്ടുന്നതായി ബെലാറസ് പ്രതിരോധ മന്ത്രി പറഞ്ഞത് യുക്രൈനുമേല്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കുന്ന നടപടിയായാണ് പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നത്. ബെലാറസില്‍ റഷ്യക്ക് 30,000-ല്‍ അധികം സൈനികരുണ്ടെന്നും ബെലാറസിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന യുക്രൈനെ ആക്രമിക്കാനുള്ള അധിനിവേശ സേനയുടെ ഭാഗമായി അവരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും നാറ്റോ പറയുന്നു. എന്നാല്‍ അത്തരമൊരു ഉദ്ദേശം തങ്ങള്‍ക്ക് ഇല്ല എന്നുതന്നെയാണ് റഷ്യ ഇപ്പോഴും പറയുന്നത്.
യുക്രൈന്‍ അധിനിവേശം നടത്താന്‍ റഷ്യ ഒരുങ്ങുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ പ്രകോപനപരമാണെന്നും വിശദാംശങ്ങളൊന്നും നല്‍കാതെയുള്ള പ്രതികരണങ്ങള്‍ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റഷ്യന്‍ ഗവണ്‍മെന്റ് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. കിഴക്കന്‍ യൂറോപ്പിലേക്ക് നാറ്റോ സേനയെ അയച്ചുകൊണ്ട് യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും സംഘര്‍ഷം ആളിക്കത്തിക്കുകയാണെന്നാണ് റഷ്യയുടെയും സഖ്യകക്ഷികളുടെയും വാദം.
അധിനിവേശത്തിന് മുതിര്‍ന്നാല്‍ റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വ്യാപകമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. ഈ വിഷയത്തില്‍ യുക്തിരഹിതമായാണ് വ്ളാഡിമിര്‍ പുടിന്‍ ചിന്തിക്കുന്നതെന്നും വരാനിരിക്കുന്ന ദുരന്തം കാണുന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അധിനിവേശത്തിനായി കാത്തിരിക്കുന്നതിനുപകരം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു.
ശക്തമായ ഷെല്ലാക്രമണങ്ങള്‍ അതിര്‍ത്തിയില്‍ നടക്കുന്നതായാണ് ഇരു രാജ്യങ്ങളും അവകാശപ്പെടുന്നത്. യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റഷ്യ പറയുന്നു. അതേസമയം, ശനിയാഴ്ച റഷ്യയുടെ ആക്രമണത്തില്‍ രണ്ട് യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

