സമാധാന ചര്‍ച്ച ആരംഭിച്ചു: നിബന്ധനകള്‍ മുന്നോട്ടുവെച്ച് റഷ്യ; വെടിനിർത്തല്‍ ആവശ്യപ്പെട്ട് യുക്രൈന്‍

ബെലാറസ്: ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. റഷ്യ ടുഡേ ചാനലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യന്‍ സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും നേരത്തെ യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ നടത്തിയ ആണവ ഭീഷണിക്കു തൊട്ടുപിന്നാലെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ വ്യക്തമാക്കിയത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയും ഞായറാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷമാണ് ബെലാറസില്‍ വെച്ച് ചര്‍ച്ചയാകാമെന്ന് തീരുമാനം ഉണ്ടായത്. സമാധാന ശ്രമങ്ങള്‍ക്കിടയിലും യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ സേനയുടെ ആക്രമണം ശക്തമാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും പറഞ്ഞു. റഷ്യന്‍ ആക്രണത്തില്‍ ഇതുവരെ 352 പേര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 16 പേര്‍ കുട്ടികളാണ്. 1654 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍.

