സുമിയില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാന്‍ സഹായകമായത് പ്രധാനമന്ത്രിയുടെ രണ്ട് ഫോണ്‍ കോളുകള്‍

ദില്ലി: യുദ്ധം നടക്കുന്ന യുക്രൈനിലെ (Ukraine) സുമിയില്‍ (Sumy) കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പാലായനം ചെയ്യാനുള്ള വഴിയൊരുങ്ങിയതില്‍ രണ്ട് ഫോണ്‍ കോളുകള്‍ക്കുള്ള പങ്ക് ചെറുതല്ല.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും (Vladimir Putin) ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയെയും (Volodymyr Zelensky ) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ഫോണില്‍ വിളിച്ച് സംസാരിച്ചതോടെയാണ് സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉക്രേനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ 650 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.
സുമിയില്‍ കനത്ത ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇടയില്‍, വിദ്യാര്‍ത്ഥികള്‍ എസ്‌ഒഎസ് വീഡിയോകള്‍ അയച്ചിരുന്നുവെങ്കിലും അവര്‍ക്ക് സുരക്ഷിതമായ പാത ഒjരുക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഭക്ഷണവും വെള്ളവും തീര്‍ന്നുപോയെന്നും സ്വന്തമായി നഗരം വിട്ടുപോകാന്‍ തുടങ്ങുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
“ഇത് സങ്കീര്‍ണ്ണവും അപകടകരവുമായ സാഹചര്യമായിരുന്നു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ മാറ്റാനുള്ള ആദ്യ ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധി ഉയര്‍ന്ന തലത്തിലേക്ക് എത്തിിരുന്നതായി ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു.
പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റുമായും ഉക്രേനിയന്‍ പ്രസിഡന്റുമായും സംസാരിച്ചു, ഇരു നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് നല്‍കി.”രണ്ട് കോളുകളിലും നേതാക്കള്‍ ഇന്ത്യയുടെ ആവശ്യം സ്വാഗതം ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി കടന്നുപോകുന്നതില്‍ പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രിയോട് അറിയിക്കുകയും ചെയ്തു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കോളുകള്‍ക്ക് ശേഷം, വിദ്യാര്‍ത്ഥികള്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാന്‍ മോസ്കോയിലെയും കെയ്വിലെയും ഉദ്യോഗസ്ഥര്‍ക്ക് ഒ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച, സുമിയിലെ ഒരു പോയിന്റില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബസുകളില്‍ കയറ്റി സെന്‍ട്രല്‍ യുക്രൈനിലെ പോള്‍ട്ടാവയിലേക്ക് കൊണ്ടുപോയി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയിലെയും യുക്രൈനിലെയും അയല്‍രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള സഹായത്തിനായി ജനീവയിലും യുക്രൈനിലും ഇന്ത്യ റെഡ് ക്രോസുമായി ബന്ധപ്പെട്ടു. ഉക്രേനിയന്‍ ഡ്രൈവര്‍മാര്‍ റഷ്യന്‍ ഭാഗത്തേക്ക് വാഹനമോടിക്കാന്‍ തയ്യാറാകാത്തതിനാല്‍ യുദ്ധബാധിത മേഖലയില്‍ ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

