കാസർഗോട്ട് വീണ്ടും തെരുവ് നായയുടെ ആക്രമണം ; നിരവധി പേർ കടിയേറ്റ് ആശുപത്രിയിൽ

വീണ്ടും തെരുവു നായയുടെ ആക്രമണം. നിരവധി പേർക്ക് കടിയേറ്റു . കളനാട്, കട്ടക്കാൽ ഭാഗങ്ങളിലെ നിരവധി പേരെ ഇതിനകം പട്ടിയുടെ കടിയേറ്റ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തി. കടിയേറ്റവരിൽ ഒന്നര വയസ്സുള്ള കുട്ടിയും ഉൾപ്പെടും.
മൂന്നാഴ്ച മുമ്പാണ് കാസർകോട് നഗരത്തിൽ 50 ലധികം പേർക്ക് പേ പട്ടിയുടെ കടിയേറ്റത്. ഇതിനെ തുടർന്ന് നഗരത്തിൽ തെരുവ് നായ്ക്കളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്മനാട് പഞ്ചായത്തിലെ കളനാട് ഭാഗത്തും പട്ടിയുടെ ആക്രമണമുണ്ടായത്.
ജഅഫർ (34) കോളിയടുക്കം, മുഹമ്മദ് (ഒന്നര വയസ്സ്) കൊമ്പൻപാറ, റാബിയ (45) കളനാട്, സൈനബ നജ (4) കളനാട്, അസ്ലം (13) കട്ടക്കാൽ എന്നിവരാണ് പട്ടിയുടെ കടിയേറ്റ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഇതിൽ ജഅഫറിനെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പട്ടി ഓടിച്ചിട്ട് ആക്രമിച്ചത്. ഒന്നരവയസ്സുള്ള മുഹമ്മദിന് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കടിയേറ്റത്.
തവിടും വെള്ളയും നിറത്തിലുള്ള പട്ടിയാണ് ആക്രമിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്. പട്ടിയുടെ ആക്രമണം തുടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം ഇരിയണ്ണിയിൽ പ്രതീഷ് (10) നെ വളർത്തു പട്ടിയുടെ കടിയേറ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

