ആഡംബര ഹോട്ടലിലും ഫ്‌ളാറ്റിലും പരിശോധന; വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ്

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു(ഇടത്ത്) നടൻ വിജയ് ബാബു(വലത്ത്) Photo: Mathrubhumi News & facebook.com/Vijaybabuofficial
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗക്കേസ് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇനി കുറച്ച് സ്ഥലങ്ങളില്‍ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
പരാതിയില്‍ 22-ാം തീയതി വിജയ്ബാബുവിനെതിരേ കേസെടുത്തു. സാമൂഹികമാധ്യമങ്ങളില്‍ ഇരയെ അപമാനിക്കുന്നരീതിയില്‍ സംസാരിച്ചതിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കഴിഞ്ഞദിവസം മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചു. കേസില്‍ പ്രാഥമിക അന്വേഷണവും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കി. ഇനി കുറച്ച് സ്ഥലങ്ങളില്‍ തെളിവെടുപ്പുണ്ട്. പ്രഥമദൃഷ്ട്യാ ഈ കേസ് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രതി വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ പിടികൂടാനായാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കില്‍ മറ്റുനടപടികളിലേക്ക് കടക്കും. നിലവില്‍ ഇന്റര്‍പോളിന്റെ സഹായമൊന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ല. ആവശ്യമെങ്കില്‍ അത്തരം സഹായം തേടാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു

