ജയിലിൽ ഒന്നാന്തരം ഭക്ഷണം, പറയാനുള്ളതു പറയും; നിയമം പാലിക്കുമെന്ന് ജോർജ്

തിരുവനന്തപുരം∙ പറയാനുള്ളതു പറയുമെന്നും എന്നാൽ നിയമം പാലിക്കുമെന്നും പി.സി. ജോർജ്. മുഖ്യമന്ത്രിയോടു പറയാനുള്ളതു തൃക്കാക്കരയിൽ പറയും. ക്രിസ്ത്യാനികളെ ബിജെപിക്കാർ വേട്ടയാടിയതായി അറിയില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാൽ പ്രശ്നം തീരുമെന്നും പി.സി. ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.
ഒരു മതക്കാരെയും മോശമായി പറയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ‘ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ തീരുമാനം അംഗീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഞാൻ മാത്രമല്ല, പൗരന്മാരെല്ലാം ബാധ്യസ്ഥരാണ്. നിയമം പാലിച്ചുള്ള പ്രസംഗമായിരിക്കും നടത്തുക. എന്നാൽ പറയാനുള്ളതു പറയും. ഒരു കള്ളക്കടത്തുകാരനാണെങ്കിൽ കേരളത്തില്‍ സുഖമായി ജീവിക്കാം. മോഷ്ടാവിനും ജീവിക്കാം. ബാക്കിയുള്ളവർക്കു ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ജയിലിലേക്കു റിമാൻഡ് ചെയ്തു വിട്ടതിൽ മജിസ്ട്രേറ്റിനോടു നന്ദിയുണ്ട്. കാരണം നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയില്‍ സെൻട്രൽ ജയിൽ പല പ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്. ജയിലുമായി ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ജയിലിനകത്ത് എന്താണു നടക്കുന്നതെന്ന് എനിക്കു മനസ്സിലായിട്ടില്ലായിരുന്നു.
ജയിലിൽ എല്ലാവർക്കും കൊടുക്കുന്ന ഭക്ഷണം മതിയെന്നാണു ഞാൻ പറഞ്ഞത്.നല്ല ഒന്നാന്തരം ഭക്ഷണമായിരുന്നു. ജയിൽ അഡ്വൈസറി കമ്മിറ്റി അവിടെ കൂടാറേയില്ല. മരിക്കാറായ ഏഴോളം പേർ അവിടെയുണ്ട്. അവരെ പുറത്തുകൊണ്ടുവരാൻ ഇടപെടേണ്ടതാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

