കൊവിഡ് കേസുകളിലെ വർധന; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: രാജ്യത്തെ കൊവിഡ് (Covid) വർധനവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്നാണ് നിർദേശം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേരളത്തിന് പുറമേ തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലെ പോസ്റ്റീവിറ്റി നിരക്കിലും കേന്ദ്രം ആശങ്കയറിച്ചു.
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ 1,278 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകളാണ് എറണാകുളം ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കൊവിഡ് മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ.

