സജീവന്റെ മരണം; ആശ്രയമറ്റ് രണ്ട് അമ്മമാർ

കല്ലേരി : കല്ലേരി താഴെ കൊലോത്ത് സജീവന്റെ മരണത്തോടെ ഇല്ലാതായത് രണ്ട് അമ്മമാരുടെ ആശ്രയം. അമ്മ ജാനുവിനും അവരുടെ മൂത്ത സഹോദരി നാരായണിക്കും ഏകാശ്രയമായിരുന്നു വടകര പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീണ് മരിച്ച സജീവൻ.
അമ്മയുടെ ജേഷ്ഠത്തിയുടെ മകൻ മരിച്ചതിനെത്തുടർന്നാണ് അവരും സജീവന്റെ സംരക്ഷണയിലായത്. നിത്യരോഗികളായ രണ്ടുപേർക്കും ഭക്ഷണമുൾപ്പെടെ ഒരുക്കിയാണ് സജീവൻ ജോലിക്ക് പോയിരുന്നത്. രാവിലെമുതൽ മകനെ കാണാത്ത വിഷമത്തിൽ സുഹൃത്തുക്കളുടെ ഫോണിൽ മാറി മാറി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ ജാനു. വൈകുന്നേരം നാലു മണിയോടെയാണ് മകന്റെ വേർപാട് അമ്മയറിയുന്നത്. മികച്ച കായികശേഷിയുള്ള, മരം മുറിക്കാരനായ സജീവന് ശാരീരിക പ്രശ്നമുള്ളതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. സ്വന്തം വീട് ഇടിഞ്ഞുപൊളിയാനായതിനെ തുടർന്ന് അമ്മയുടെ ജേഷ്ഠത്തിയുടെ വീട്ടിലാണ് സജീവനും അമ്മയും മഴക്കാലം തുടങ്ങിയതിനുശേഷം താമസിച്ചു വന്നത്.
നാട്ടിലെ മികച്ച വോളിബോൾ താരംകൂടിയായിരുന്നു സജീവൻ. രാഷ്ട്രീയത്തിന് അധീതമായി പെരുമാറ്റത്തിൽ നാട്ടുകാരുടെ സ്നേഹം പിടിച്ചുപറ്റിയ സജീവൻ ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ആളുകൾക്ക് സഹായം നൽകാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. നാടിനെ അക്ഷരാർഥത്തിൽ ദുഃഖത്തിലാക്കിയ വേർപാടിൽ തരിച്ചുനിൽക്കുകയാണ് നാട്ടുകാർ

