വഴിവിട്ട ബന്ധം; ഓട്ടോഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

കുമളി ∙ തമിഴ്നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറിൽ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ തള്ളിയ മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ തുടരുന്നു.
കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.
പ്രകാശിനു തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാൻ വിനോദ് കുമാർ പദ്ധതി തയാറാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തന്റെ നഗ്നചിത്രങ്ങൾ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നു നിത്യ മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

