KSDLIVENEWS

Real news for everyone

പോലീസിന് വീഴ്ച പറ്റി!! കുട്ടിയെ ചവിട്ടി തെറിപ്പിച്ച പ്രതി ശിഹ്ഷാദിനെ വിട്ടയച്ചു; അതിക്രമ സ്ഥലത്ത് നിരുത്തരവാദപരമായി പെരുമാറിയെന്നും കണ്ടെത്തല്‍; തലശേരി പോലീസിനെതിരെ കടുത്ത വിമര്‍ശനവുമായി അന്വേഷണ റിപ്പോര്‍ട്ട്

SHARE THIS ON

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറ് വയസുള്ള രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ കേസെടുത്ത തലശേരി പോലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. കമ്മീഷണറുടെ ചുമതല വഹിക്കുന്ന റൂറല്‍ എസ്പി രാജീവ് പി.ബിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിട്ടയച്ചതിലാണ് പോലീസിന് വീഴ്ചയുണ്ടായത്.

തലശേരി എസ്‌എച്ച്‌ഒ അനില്‍ എം, ഗ്രേഡ് എസ്‌ഐമാര്‍ എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കാര്യഗൗരവത്തോടെ സ്വീകരിക്കേണ്ട യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിക്രമ സ്ഥലത്ത് പോയ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

കാറില്‍ ചാരി നിന്ന കുട്ടിയെ 20കാരനായ ശിഹ്ഷാദ് ചവിട്ടി തെറിപ്പിച്ച സംഭവം സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത പോലീസ് ഉടന്‍ തന്നെ വിട്ടയച്ചുവെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് സംഭവം ചര്‍ച്ചയായതോടെ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. എന്തുകൊണ്ട് പ്രതിയെ ആദ്യം വിട്ടയച്ചുവെന്ന ചോദ്യത്തിനും പോലീസ് വിശദീകരണം നല്‍കിയില്ല. ഇക്കാര്യം തലശേരി എംഎല്‍എ ആയ എംഎന്‍ ഷംസീറിനോട് മാദ്ധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രകോപിതനായതും വിമര്‍ശിക്കപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പോലീസിന് വീഴ്ച സംഭവിച്ചോയെന്ന കാര്യം അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടത്. തുടര്‍ന്ന് റൂറല്‍ എസ്പി രാജീവ് പി.ബി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തലശേരി പോലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച്‌ വ്യക്തമാക്കുന്നത്.

Tags:kannur

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!