മ്യാൻമറിൽനിന്ന് രക്ഷപ്പെട്ട മലയാളി ഉൾപ്പെടെ 8 പേർ നാട്ടിലെത്തി; പോയത് 300ൽ അധികം ഇന്ത്യക്കാർ

തിരുവനന്തപുരം∙ മ്യാൻമറിൽ സായുധസംഘത്തിന്റെ തടവിലായിരുന്നവരിൽ മലയാളി ഉൾപ്പെടെ എട്ടുപേർ നാട്ടിലെത്തി. പാറശാല സ്വദേശി വൈശാഖ് രവീന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് ചെന്നൈയിൽ എത്തിയത്. സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട് തിരിച്ചെത്തുന്ന ആദ്യ മലയാളിയാണ് വൈശാഖ്. ഇവരുടെ ദുരിതത്തെക്കുറിച്ച് മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നോർക്ക വഴി കേരള സർക്കാർ യാത്രാ ടിക്കറ്റ് ലഭ്യമാക്കിയത്.
ഇന്ത്യൻ സർക്കാർ സമ്മർദ്ദം ശക്തമാക്കിയതിനു പിന്നാലെ വൈശാഖ് ഉൾപ്പെടെയുള്ളവരെ സായുധസംഘം മ്യാൻമർ – തായ്‌ലൻഡ് അതിർത്തിയിൽ ഇറക്കിവിട്ടിരുന്നു. അതിർത്തിയിലെ ഹോട്ടലിൽ എത്തിയ ഇവർ പിന്നീട് ബാങ്കോക്കിലെ ഇന്ത്യൻ എംബസിയിൽ എത്തുകയായിരുന്നു. കാട്ടിലൂടെ നടത്തിച്ചും ബോട്ടിൽ കയറ്റി പുഴ കടത്തിയുമാണ് ഇവരെ അതിർത്തിയിൽ എത്തിച്ചത്. ഇവിടെ നിന്നു സ്വന്തം കയ്യിലുള്ള പണം മുടക്കി 10 പേരും പടിഞ്ഞാറൻ തായ്‌ലൻഡിലെ മിയസോട്ട് നഗരത്തിൽ എത്തി. തുടർന്നു ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയായിരുന്നു.
തായ്‌ലൻഡിലേക്കു ഡേറ്റ എൻട്രി ജോലിക്കായി പോയ 300ൽ അധികം ഇന്ത്യക്കാരെ സായുധ സംഘം മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയെന്ന വിവരം മനോരമ ന്യൂസ് പുറത്തുവിട്ടത് സെപ്റ്റംബർ 20നാണ്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അടുത്ത ദിവസം തന്നെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാശ്രമങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. നയന്ത്രതലത്തിലെ നീക്കങ്ങള്‍ ഫലം കാണില്ലെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മറ്റുവഴികള്‍ തേടുന്നതായി തൊട്ടുപിറകെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. പിറകെ തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസി തടങ്കലില്‍ കഴിയുന്ന ആളുകളുമായി ബന്ധപ്പെട്ട്, പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

