രണ്ടാം വി.സി.യുടെയും സ്ഥാനനഷ്ടം: നിയമ പോരാട്ടത്തിൽ ഗവർണർക്ക് മേൽക്കൈ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്കു പിന്നാലെ ഫിഷറീസ് സർവകലാശാലാ വൈസ് ചാൻസലറെക്കൂടി കോടതി പുറത്താക്കിയത് ഇതേ പ്രശ്നത്തിൽ സർക്കാരുമായി ഏറ്റുമുട്ടുന്ന ഗവർണറുടെ പോരാട്ടങ്ങൾക്ക് ഊർജം പകരും. സമാന കാരണത്തിനാണ് മറ്റ് ഒമ്പത് വി.സി.മാർക്ക് ഗവർണർ നോട്ടീസ് നൽകിയത്.
വി.സി. നിയമനത്തിനായി പാനലിനുപകരം ഒറ്റപ്പേര് മാത്രമേ നിർദേശിച്ചുള്ളൂവെന്നതാണ് യു.ജി.സി. മാനദണ്ഡം ലംഘിച്ചതിന്റെ പ്രധാന കാരണമായി ഹൈക്കോടതിയും സുപ്രീംകോടതിയും കാണുന്നത്. സാങ്കേതിക, ഫിഷറീസ് സർവകലാശാലകളിലെന്ന പോലെ മറ്റ് ഒമ്പത് സർവകലാശാലകളിലും ഒറ്റപ്പേര് മാത്രമാണ് ഗവർണർക്കുമുമ്പിൽ എത്തിയത്.
സാങ്കേതിക സർവകലാശാലയിൽ ഇതേ കാരണം ചൂണ്ടിക്കാട്ടി, വി.സി. നിയമനം നടന്നപ്പോൾത്തന്നെ അസാധുവാണെന്ന നിർണായകമായ വിധിയാണ് സുപ്രീംകോടതി നൽകിയത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് മറ്റ് സർവകലാശാലകളെ വി.സി.മാരോട് ആദ്യം രാജിവെക്കാനും അവർ വിസമ്മതിച്ചപ്പോൾ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കാനും ആവശ്യപ്പെട്ട് ഗവർണർ നോട്ടീസ് നൽകിയത്.

