KSDLIVENEWS

Real news for everyone

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി ഹൈക്കോടതി

SHARE THIS ON

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് നടപടി. പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകി. ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. 16-ാം പ്രതിക്ക് മൂന്ന് മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ.

ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.  മരക്കാർ (രണ്ടാം പ്രതി), ഷംസുദ്ദീൻ (മൂന്നാം പ്രതി), രാധാകൃഷ്ണൻ (അഞ്ചാം പ്രതി), അബൂബക്കർ (ആറാം പ്രതി), സിദ്ധിഖ് (ഏഴാം പ്രതി), ഉബൈദ് (എട്ടാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മധുവിന്റെ കുടുംബവും പ്രതികളും നൽകിയ അപ്പീൽ കോടതിയുടെ പരിഗണനക്ക് വന്നിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.

മധു വധക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഇപ്പോൾ ഒന്നാം പ്രതിയെ കൂടി വെറുതെവിട്ടതോടെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി. ഇതിൽ 12 പേർക്ക് ജീപര്യന്തം തടവും ഒരാൾക്ക് ഒരു വർഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!