പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം’: വില്ലനായത് ബൈക്കിൽ ഒളിച്ച പാമ്പ്, രക്ഷകരായി പൊലീസ്

തൊടുപുഴ ∙ ‘പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം…’ ശനിയാഴ്ച രാത്രി 12നു കരിങ്കുന്നം സ്റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പൊലീസുകാർ ആദ്യം അമ്പരന്നെങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ അവർ കർമനിരതരായി. പ്രഥമശുശ്രൂഷ നൽകിയശേഷം പൊലീസ് ജീപ്പിൽ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചൻ (18) ആണ് സഹായം ചോദിച്ചു പൊലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജ്യോതിഷ്, അക്ബർ, സിപിഒ ഉമേഷ് എന്നിവർ ചേർന്ന് യുവാവിന് പ്രഥമശുശ്രൂഷ നൽകി. പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയർ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടൻ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

