വിഴിഞ്ഞം തുറമുഖഭൂമി ഏറ്റെടുക്കൽ: അദാനിക്ക് ഇളവ് 42.90 കോടി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടത്തിപ്പുചെലവായ 42.90 കോടി രൂപ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് ഒഴിവാക്കി നൽകി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായ ഇത്രയും തുക കമ്പനി അടയ്ക്കണമെന്നായിരുന്നു റവന്യൂവകുപ്പിന്റെ ശുപാർശ. ഇതു മറികടന്നാണ് ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. സാങ്കേതികമായി വിഴിഞ്ഞം തുറമുഖ കമ്പനിക്കാണ് ഇളവ് നൽകുന്നതെങ്കിലും ഇതിന്റെ പ്രയോജനം ആത്യന്തികമായി അദാനി ഗ്രൂപ്പിനാണ് ലഭിക്കുക.
ഭൂമി ഏറ്റെടുക്കുന്നതിന് കണക്കാക്കിയിട്ടുള്ള നഷ്ടപരിഹാരത്തുകയുടെ 30 ശതമാനമാണ് ഏറ്റെടുക്കൽ നടപടിക്കായി എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായി സർക്കാരിൽ അടയ്ക്കേണ്ടത്. 4.4628 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇവിടത്തെ ഭൂമി ഏറ്റെടുക്കുന്നതിനുമാത്രമായി സ്പെഷ്യൽ തഹസിൽദാറെ നിയമിച്ചിരുന്നു. ഈ ഓഫീസ് പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥശമ്പളമടക്കമുള്ള ചെലവുകൾ തുറമുഖ കമ്പനിയാണ് നിർവഹിച്ചിരുന്നത്.

