2.2 ഏക്കർ; 600 കോടി: ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം∙ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. അത്യാധുനിക രീതിയിൽ നിർമിച്ച ഹയാത്ത് റീജന്‍സി, ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. കൊച്ചിയിലും, തൃശൂരുമാണ് നേരത്തേ ഹോട്ടല്‍ തുറന്നിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്തേത്.
തലസ്ഥാനത്ത് നഗരഹൃദയത്തില്‍ വഴുതയ്ക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. 600 കോടി രൂപയാണ് നിക്ഷേപം. ബേസ്മെന്‍റ് കാര്‍ പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണു ഹോട്ടല്‍. നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്‍ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറും. 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ഗ്രേറ്റ് ഹാള്‍. 10,500 ചതുരശ്രടി വിസ്തീര്‍ണത്തില്‍ സ്വിമ്മിങ് പൂളിനു സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്‍റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണ്.

