റഷ്യൻ–അധീന മേഖലകളിലേക്ക് യുക്രെയ്ന്റെ മിസൈൽ വർഷം; ക്രൈമിയയിലും സ്ഫോടനം

കീവ്∙ തെക്കൻ യുക്രെയ്നിലും മറ്റുമായി റഷ്യൻ അധീനതയിലുള്ള മേഖലകളിൽ യുക്രെയ്ന്റെ മിസൈൽ ആക്രമണം. സ്വയംപ്രഖ്യാപിത മേഖലയായ ഡൊണെറ്റ്സ്കിലും ക്രൈമിയയിലും റഷ്യൻ സൈനിക ബാരക്കുകളിൽ ഉൾപ്പെടെ ആക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മുതൽ മെലിറ്റോപ്പോളിനുനേർക്ക് യുക്രെയ്ൻ മിസൈൽ ആക്രമണം ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ക്രൈമിയയിലെയും മറ്റും ആക്രമണ വിവരം പുറത്തുവരുന്നത്. മെലിറ്റോപോളിനുനേർക്ക് നാലു മിസൈലുകളാണ് വന്നതെന്ന് ഭരണകൂടം പറയുന്നു. രണ്ടു പേർ മരിക്കുകയും 10 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അതേസമയം, സംഭവത്തിൽ യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച യുക്രെയ്നു നേർക്ക് റഷ്യയുടെ മിസൈൽ ആക്രമണം ശക്തമാക്കിയിരുന്നു.

