കോവിഡ് പ്രതിരോധം സംസ്ഥാനത്തും ഊർജിതമാക്കും, രോഗലക്ഷണങ്ങൾ അവഗണിക്കരുത്- മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകൾ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച്ച വൈകുന്നേരം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. കോവിഡ് രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അതിനിടെ, ചൈനയിൽ രോഗവ്യാപനത്തിന് കാരണമായ ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത.

