KSDLIVENEWS

Real news for everyone

രക്ഷപ്പെടാതിരിക്കാൻ വയറ്റിൽ പടക്കവും വാളും; യുവാവിനെ വിട്ടുകിട്ടാൻ ഗുണ്ടാസംഘം ആവശ്യപ്പെട്ടത് 5 ലക്ഷം

SHARE THIS ON

തിരുവനന്തപുരം: മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ (21) യാണ് ബുധനാഴ്ച വൈകുന്നേരം കണിയാപുരത്തു വെച്ച് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. മംഗലപുരം സ്വർണ്ണക്കവർച്ച കേസിലെ പ്രതികളടങ്ങിയ സംഘമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞു നിർത്തി ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓടിരക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകിവെച്ചായിരുന്നു കൊണ്ടുപോയത്. സ്വർണ്ണക്കവർച്ചക്കേസിലെ പ്രതികളായ ഷഫീഖ്. ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകൽ. തുടർന്ന് നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വെട്ടുകത്തി, മഴു, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഗുണ്ടാ സംഘം നിഖിലിന്റെ പിതാവ് നോർബെറ്റിനെ ഫോണിൽ വിളിച്ച് അഞ്ചു ലക്ഷം രൂപ ഉടൻ കഴക്കൂട്ടത്ത് എത്തിക്കണമെന്നാവശ്യപ്പെട്ടു. പണം കൊടുത്താൽ മാത്രമേ നിഖിലിനെ വിടുകയുള്ളൂ എന്നും പറഞ്ഞു. ഫോൺ വിളിക്കുന്നതിനിടെ ലൊക്കേഷനും ഷെയർ ചെയ്തു. തുടർന്ന് നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസിൽ വിവരമറിയിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം ഇവർ മേനംകുളത്തിനടുത്താണെന്ന് കഴക്കൂട്ടം പോലീസ് മനസ്സിലാക്കി. തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഏലായിൽ ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ ക്രൂര മർദ്ദനമേറ്റ നിലയിലായിരുന്നു നിഖിൽ. സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികളായ ഷഫീഖ്, ഷമീർ, എന്നിവരും റാംബോ രഞ്ജിത്, അഭിലാഷ് അബിൻ, ഹരി എന്നിവരാണ് തട്ടിക്കൊണ്ടുപോയതെന്ന് കാട്ടി മംഗലപുരം പോലീസിൽ പരാതി നൽകി.

പ്രതികളെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. സംഘത്തിൽ പന്ത്രണ്ടോളം പേരുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സമാന രീതിയിൽ അഞ്ചുതെങ്ങിലും ഇതേ സംഘം ഒരാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിന് കേസുണ്ട്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും തട്ടിക്കൊണ്ടുപോയത്. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതികളെ പിടികൂടാൻ എത്തിയ പോലീസിന് നേരെ ബോംബേറുണ്ടായി. തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെവീട്ടിലെത്തിയപ്പോൾ ആയിരുന്നു നാടൻ ബോംബ് പോലീസിലെ എറഞ്ഞത്. ബോംബറിന് പിന്നാലെ മഴുവും പോലീസ് നേരെ എറിഞ്ഞു. അതിസാഹസികമായിട്ടായിരുന്നു പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാൾ സ്റ്റേഷനിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാച്ചിറ സ്വദേശി ഷമീറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബ്ലേഡ് കൊണ്ട് കഴുത്തറുത്തായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!