നഗരവത്കരണത്തിന് പുതിയ ദിശ കണ്ടെത്താൻ സമഗ്ര നഗരനയം; പ്രാഥമികഘട്ടത്തിൽ ചെലവിടുക 300 കോടി

തിരുവനന്തപുരം: നഗരവത്കരണത്തിന് പുതിയ ദിശ കണ്ടെത്താൻ സമഗ്ര നഗരനയം കൊണ്ടുവരും. ഇതിനായി കമ്മിഷൻ രൂപവത്കരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ അന്താരാഷ്ട്ര കൺസൾട്ടന്റുമുണ്ടാകും. പൈതൃക മേഖലകളുടെയും പരിസരങ്ങളുടെയും സംരക്ഷണം, കാൽനടയാത്രക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, പൊതുസ്ഥലങ്ങളും വിനോദസ്ഥലങ്ങളും സജ്ജമാക്കൽ, മെച്ചപ്പെട്ട ശുചിത്വ സൗകര്യം എന്നിവയാണ് ലക്ഷ്യം. നഗരപുനരുജ്ജീവനം, സൗന്ദര്യവത്കരണം എന്നിവയക്ക് പ്രാഥമികഘട്ടത്തിൽ 300 കോടിയാണ് ചെലവിടുക. ഇക്കൊല്ലം കിഫ്ബിയിലൂടെ 100 കോടി നൽകും. തൊഴിലുറപ്പിനെ കൈവിടില്ല മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 10 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കും; 3110 കോടി രൂപ വേതനമായി നൽകും. സംസ്ഥാന വിഹിതമായി 230.10 കോടി വകയിരുത്തി. പ്രതീക്ഷിക്കുന്ന കേന്ദ്രവിഹിതം 4066.69 കോടി. സംസ്ഥാന സർക്കാരിന്റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷ്യം 65 ലക്ഷം തൊഴിൽദിനങ്ങൾ. വകയിരുത്തിയത് 150 കോടി. ഗ്രാമവികസന മേഖലയ്ക്കാകെ ചെലവിടുക 6294.30 കോടി. കേന്ദ്രത്തിൽനിന്നു പ്രതീക്ഷിക്കുന്നത് 4515.29 കോടി.

