സഹപാഠികളുടെ ഗ്രൂപ്പിൽനിന്ന് വീട്ടമ്മയുടെ ചിത്രം അശ്ലീല സൈറ്റിൽ; സർക്കാർ ജീവനക്കാരടക്കം 8 പ്രതികള്‍

കാട്ടാക്കട: വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചയാളെന്നു സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസിൽ പ്രതികളാക്കിയിട്ടുള്ളത്. ഇതിൽ സർക്കാർ ജീവനക്കാരുമുണ്ട്. വീട്ടമ്മ റൂറൽ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് മുറിച്ചെടുത്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. സംഭവം ഒത്തുതീർപ്പാക്കാൻ കാട്ടാക്കട എസ്.എച്ച്.ഒ. ശ്രമിച്ചെന്നാരോപിച്ച് ഇരയായ യുവതി റൂറൽ എസ്.പി.ക്ക് പരാതി നൽകി. എന്നാൽ, പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയത്.

