‘സഹായം എത്തിക്കാനാവുന്നില്ല’; സിറിയയ്ക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ സമ്മര്‍ദം

സിറിയയില്‍ ഭൂകമ്ബം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്ക് സാന്ത്വനം പകരാനുള്ള നീക്കത്തിന് യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിലങ്ങുതടിയാകുന്നു. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ഏര്‍പ്പെടുത്തിയ ഉപരോധം കാരണം പുറം രാജ്യങ്ങളുടെ ജീവകാരുണ്യ സഹായം സിറിയയില്‍ എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ഉപരോധം ഉടനടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിറിയയിലെ വിവിധ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നു ഭൂകമ്ബത്തില്‍ ആയിരങ്ങള്‍ മരിച്ചുവീണ സിറിയന്‍ പ്രദേശങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പല ലോക രാജ്യങ്ങളും പ്രഖ്യാപിച്ച സഹായ വസ്തുക്കള്‍ സിറിയയില്‍ എത്തുന്നതിന് നിലവിലെ ഉപരോധം തടസം നില്ക്കുന്നതായി സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തി. 2011ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധം മുന്‍നിര്‍ത്തിയാണ് കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. ബശ്ശാറുല്‍ അസദ് സര്‍ക്കാറിനെ അമര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലോകരാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഉപരോധ പ്രഖ്യാപനം. യു.എന്‍ മുന്‍കൈയെടുത്ത് ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ സിറിയയിലെ മാനുഷിക ദുരന്തത്തിന് വ്യാപ്തി കൂടുമെന്ന് വിവിധ ജീവകാരുണ്യ സംഘങ്ങള്‍ വ്യക്തമാക്കി. ഭൂകമ്ബം തകര്‍ച്ച വരുത്തിയ പ്രദേശങ്ങളില്‍ പരിമിതമായ തോതിലുള്ള സഹായം മാത്രമാണ് ലഭ്യമാകുന്നത്. മുസ്ലിംകള്ക്കൊപ്പം ക്രൈസ്തവ വിഭാഗവും വന്‍തോതില്‍ താമസിക്കുന്ന സിറിയന്‍ പ്രദേശങ്ങളിലാണ് ഭൂകമ്ബം വലിയ തോതില്‍ നാശം വിതച്ചത്. രാജ്യത്തിനു മേലുള്ള ഉപരോധം പിന്‍വലിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനം എളുപ്പമല്ലെന്ന് ചൂണ്ടിക്കാട്ടി നാല് പ്രമുഖ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നു. മെല്‍ക്കൈറ്റ് ഗ്രീക് കാതലിക് പാട്രിയാര്‍ക്കിന്റെ യൂസുഫ്, സിറിയന്‍ ഓര്‍ത്തഡക്സ് പാട്രിയാര്‍കിന്റെ ഇഗ്നേഷ്യസ് അപ്രേം രണ്ടാമന്, ഗ്രീക് ഓര്‍ത്തഡക്സ് പാട്രിയാര്‍കിന്റെ ജോണ്‍ പത്താമന്‍ എന്നിവരാണ് ലോകരാജ്യങ്ങള്‍ക്കുള്ള കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതേ ആവശ്യവുമായി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചും രംഗത്തുവന്നു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ പ്രദേശങ്ങളിലാണ് ഭൂകമ്ബം വലിയ തോതില്‍ നാശം വിതച്ചിരിക്കുന്നത്

