കൊച്ചിയിലെ അപകടം ഞെട്ടിക്കുന്നത്, നോക്കിനിൽക്കാതെ നടപടിയെടുക്കൂ, ഇനിയൊരു ജീവൻ പൊലിയരുത്

കൊച്ചി: എറണാകുളം കച്ചേരിപ്പടിയില്‍ സ്വകാര്യ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. ഇനിയൊരു ജീവന് ഇത്തരത്തില്‍ റോഡില്‍ പൊലിയാന്‍ പാടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊച്ചി ഡി.സി.പിയെ വിളിച്ചുവരുത്തി കോടതി നിര്‍ദേശം നല്കി. സംഭവത്തില്‍ കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് അത്യന്തം വേദനാജനകമായ ഞെട്ടിക്കുന്ന സംഭവമാണിതെന്ന് അഭിപ്രായപ്പെട്ടു. നിരത്തുകളില്‍ ജീവന് പൊലിയുമ്പോള്‍ ട്രാഫിക് പോലീസ് അടക്കം എന്തിനാണ് ഇങ്ങനെ നോക്കിനില്ക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടോയെന്നും ആരെയെങ്കിലും പേടിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അത്തരത്തില്‍ സമ്മര്‍ദങ്ങളില്ല, ശക്തമായ നടപടിയെടുക്കുമെന്ന് ഡി.സി.പി കോടതിക്ക് മുമ്പാകെ ഉറപ്പുനല്‍കി. കേരളത്തിലെ അപകടനിരക്ക് ഞെട്ടിക്കുന്നതാണെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ നോക്കിനില്ക്കാതെ ധൈര്യമായി നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ഹെല്‍പ്പ് നമ്പര്‍ രേഖപ്പെടുത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി കേസ് ഫെബ്രുവരി 23-ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി

