ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 36 പേർ മരിച്ചു, തീപിടിച്ച് ബോഗികൾ പൊട്ടിത്തെറിച്ചു

ആതന്‍സ്: വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു. ഗ്രീസിലെ ലാരിസ നഗരത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. തലസ്ഥാന നഗരിയായ ആതന്‍സില്‍ നിന്ന് തെസ്സലോനിക്കയിലേക്ക്‌പോയ യാത്ര ട്രെയിനും എതിരെവന്ന ചരക്കുതീവണ്ടിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 85 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 350 യാത്രക്കാരുമായി ആതന്‍സില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 7.22 ഓടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോഗികള്‍ പാളം തെറ്റുകയും ചിലത് തീപിടിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തതു. യാത്രക്കാരില്‍ ചിലര്‍ വെന്തു മരിച്ചതായാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. രക്ഷപ്പെട്ട യാത്രക്കാരെ ബസ് വഴി തെസ്സലോനിക്കയിലേക്ക് സുരക്ഷിതമായി മാറ്റിയതായാണ് വിവരം. വലിയൊരു പൊട്ടിത്തെറിയായിരുന്നു തങ്ങള്‍ കേട്ടതെന്ന് 28-കാരനായ സ്റ്റെര്‍ജിയോസ് മിനെനിസ് പറയുന്നു. യാത്രക്കാരനായ സ്റ്റെര്‍ജിയോസ് അപകടത്തില്‍ രക്ഷപ്പെട്ടയാളാണ്.

