ദേശീയപാത വികസിപ്പിക്കൽ: കാസര്‍കോട്ട് മൂന്നിടത്ത് വരുന്നത് സിയുപി; അടുക്കത്ത്ബയല്‍, അണങ്കൂര്‍, നായ്മാര്‍മൂല എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന അടിപ്പാത ചെറുവാഹനങ്ങള്‍ക്ക് മാത്രം; വലിയ വാഹനങ്ങൾ ചുറ്റി വളയണം

കാസര്‍കോട്: ദേശീയപാത 66 നിര്‍മാണം 35 ശതമാനത്തിലധികം പിന്നിട്ടപ്പോള്‍ കാസര്‍കോട്ട് പുതുതായി അനുവദിച്ചിരിക്കുന്ന മൂന്ന് അടിപ്പാതകള്‍ കാറ്റില്‍ അന്‍ഡര്‍ പാസിന് (CUP) സമാനമാണെന്ന് ഉറപ്പായി.ചെറുവാഹനങ്ങള്‍ക്ക് മാത്രമേ ഇതുവഴി കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഏഴ് മീറ്റര്‍ വീതിയിലും മൂന്ന് മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മിക്കുക. അട്കത്ബയല്‍, അണങ്കൂര്‍, നായ്മാര്‍മൂല എന്നിവിടങ്ങളിലാണ് പുതുതായി അടിപ്പാത നിര്‍മിക്കുന്നത്.
സാധാരണ സിയുപിയുടെ ഉയരം മൂന്ന് മുതല്‍ 4.5 മീറ്റര്‍ വരെയാണ്. എന്നാല്‍ കാസര്‍കോട്ട് ലൈറ്റ് വെഹികിള്‍ അന്‍ഡര്‍ പാസ് ആണ് നിര്‍മിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വലിയ വാഹനങ്ങള്‍ക്കുള്ള അടിപ്പാതയ്ക്ക് (VUP) 5.5 മീറ്ററും ചെറു വാഹനങ്ങള്‍ക്കുള്ള അടിപ്പാതയ്ക്ക് (LVUP) നാല് മീറ്ററും കാല്‍നട അടിപ്പാതയ്ക്ക് (PUP) മൂന്ന് മീറ്ററുമാണ് സാധാരണയുള്ള ഉയരം.
ഇതോടെ ഈ മൂന്നിടങ്ങളില്‍ ബസ് ഉള്‍പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ചുറ്റി വളഞ്ഞു പോകേണ്ടി വരും. ഇതില്‍ അട്കത്ബയലിലെ അടിപ്പാതയുടെ പണി തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജനങ്ങളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ അടിപ്പാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. കാസര്‍കോട് നഗരത്തില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെ തൂണുകളില്‍ 27 എണ്ണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നെണ്ണം പുരോഗമിക്കുകയാണ്.
അടിപ്പാതയുടെ ഉയരം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഉയരം കുറഞ്ഞ അടിപ്പാതയിലൂടെ ഓക്സിജന്‍ സൗകര്യമുള്ള വലിയ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

