KSDLIVENEWS

Real news for everyone

ബജ്റങ്ദള്‍ വിഷയത്തിൽ പിടിച്ച് ബിജെപി; ഹനുമാന്‍ ചാലിസ ചൊല്ലി മോദിയുടെ 36 കി.മീ. റോഡ് ഷോ

SHARE THIS ON

ബെംഗളൂരു∙ ബജ്റങ്ദൾ നിരോധന വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ കടന്നാക്രമണം രൂക്ഷമാക്കി ബിജെപിയും പരിവാര്‍ സംഘടനകളും. ഹനുമാന്‍ ചാലിസ ചൊല്ലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ കിട്ടിയ അവസരം മികച്ച ആയുധമാക്കി മാറ്റുകയാണു ബിജെപി. ബജ്റങ്ദൾ അടക്കമുള്ള തീവ്ര സംഘടനകളെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. പുറത്തായതിനു പിറകെ ‘ഐ ആം ബജ്റങ്ങി’ എന്ന പേരില്‍ ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാംപെയിന്‍ തുടങ്ങി. അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബെംഗളൂരു നഗരത്തില്‍ 36 കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടത്തുന്നത്. ഹനുമാന്‍ ഭക്തരെ ജയിലടക്കാനാണു ശ്രമമെന്നും പ്രധാനമന്ത്രി തന്നെ ആരോപിച്ചു. തുടര്‍ച്ചയായി വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുന്ന തീരദേശ കര്‍ണാടകയിലെ മൂടബദ്രിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത് ഹനുമാന്‍ ചാലിസ ചൊല്ലിയായിരുന്നു. ഭീകരവാദ ബുദ്ധികേന്ദ്രങ്ങളുടെ സംരക്ഷകരാണു കോണ്‍ഗ്രസെന്നും സമാധാനത്തിനും വികസനത്തിനും എന്നും കോണ്‍ഗ്രസ് എതിരാണെന്നും മോദി ആരോപിച്ചു.‌ അതേസമയം, ബജ്റങ്ദൾ അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നുണ്ട്. മോദി മൂടബ്രിദ്രിയില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ സമയത്തുതന്നെ സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിയോടു സംസാരിച്ചുവെന്ന് ആരോപിച്ച് പുത്തൂരില്‍ കോളജ് വിദ്യാര്‍ഥിയെ ബജ്റങ്ദൾ പ്രവർത്തകർ ആക്രമിച്ചു പരുക്കേല്‍പ്പിച്ചതു ബിജെപിയ്ക്ക് അപ്രതീക്ഷിത അടിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!