യു.എ.യില്‍ മൂന്ന് പുതിയ ഗതാഗത നിയമങ്ങള്‍ കൂടി; ലംഘിച്ചാല്‍ പിഴയ്‌ക്കൊപ്പം വാഹനവും പിടിച്ചെടുക്കും

യു.എ.യില്‍ മൂന്ന് പുതിയ ഗതാഗതനിയമങ്ങള്‍കൂടി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് 2000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിലും അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവര്‍മാര്‍ പൂര്‍ണമായും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്. വെള്ളപ്പൊക്കമുള്ള താഴ്വരകളിലേക്ക് പ്രവേശിച്ചാല്‍ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. ഇങ്ങനെ സംഭവിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയന്റുകളാണ് ലഭിക്കുക. ഇതിന് പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിലെടുക്കും. മഴയുള്ള സമയത്ത് താഴ്വരകള്‍ക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ് സ്ഥലങ്ങള്‍ക്കടുത്തും അണക്കെട്ടുകളുടെ പരിസരങ്ങളിലും കൂടിനിന്നാല്‍ 1000 ദിര്‍ഹം പിഴയീടാക്കും. അതോടൊപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുകളും ലഭിക്കും. ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക, ആംബുലന്‍സുകളുടെയോ അത്യാഹിത സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും മഴയുള്ള സമയത്തും താഴ്വരകള്‍ നിറഞ്ഞൊഴുകുന്ന സമയങ്ങളിലുമൊക്കെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുക എന്നിവയാണ് മറ്റൊരു നിയമലംഘനം. ഇത്തരത്തില്‍ പ്രവർത്തിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ചുമത്തുകയും നാല് ബ്ലാക്ക് പോയന്റുകള്‍ ലഭിക്കുകയും ചെയ്യും. ഇതിനു പുറമെ ഇവരുടെ വാഹനങ്ങള്‍ 60 ദിവസം കസ്റ്റഡിയില്‍ പിടിച്ചുവെയ്ക്കും. അസ്ഥിര കാലാവസ്ഥയില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അധികൃതര്‍ സ്ഥിരമായി മുന്നറിയിപ്പ് നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പുറത്തിറങ്ങിയ ഒട്ടേറെ പേരെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍നിന്ന് ദുരന്തനിവാരണസേനയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്ത് അടിയന്തര സാഹചര്യങ്ങളില്‍ പോലീസ്, ട്രാഫിക്, അഗ്‌നിശമന സേന, ദുരന്തനിവാരണ അതോറിറ്റി, ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളില്‍നിന്നുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കണക്കിലെടുക്കണമെന്നും അധികൃതര്‍ പറഞ്ഞു.

