സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഗഹനയ്ക്ക് ആറാം റാങ്ക്, ആര്യയ്ക്ക് 36–ാം റാങ്ക്

ന്യൂഡൽഹി∙ 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസാണ് മലയാളികളിൽ ഒന്നാമത്. വി.എം.ആര്യ (36–ാം റാങ്ക്), അനൂപ് ദാസ് (38–ാം റാങ്ക്), എസ്. ഗൗതം രാജ് (63–ാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ. സിവിൽ സർവീസ് സമ്പൂർണ ഫലം അറിയാൻ ക്ലിക്ക് ചെയ്യൂ
കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷനൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി.
പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വി.എം.ആര്യ. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ്. ചവറ തോട്ടിനു വടക്ക് മരുന്നൂർ പടിഞ്ഞാറ്റതിൽ റിട്ട. സീനിയർ ഫിനാൻസ് ഓഫിസർ സോമരാജൻ പിള്ളയുടെയും റിട്ട. പ്രഥമാധ്യാപിക സുഷമ ദേവിയുടെയും മകനാണ് 63–ാം റാങ്ക് നേടിയ ഗൗതം രാജ്.
ഇഷിത കിഷോറിനാണ് ദേശീയതലത്തിൽ ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ.
2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്. .

