KSDLIVENEWS

Real news for everyone

കണ്ണൂരിലെ കൂട്ട മരണം: മൂന്ന് മക്കളെയും കൊന്നത് ഉറക്ക ഗുളിക നല്‍കിയ ശേഷമെന്ന് സംശയം

SHARE THIS ON

കണ്ണൂര്‍: പാടിയോട്ടുചാല്‍ വാച്ചാലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് പോലീസ്. മൂന്ന് കുട്ടികളുടേയും ശരീരത്തില്‍ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ഉറക്ക ഗുളികയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം ആയിരിക്കാം ഇവരെ കൊന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ വസ്തു വിഷമാണോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മൂളപ്ര വീട്ടില്‍ ഷാജി (42), ഭാര്യ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിന്‍ (8), സുരഭി (ആറ്) എന്നിവരാണ് മരിച്ചത്. ഷാജിയും ശ്രീജയും മുറിക്കകത്തെ ഒരേ ഫാനില്‍ തൂങ്ങി മരിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ ഏണിപ്പടിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് നാടിനെ ഞടുക്കിയുള്ള സംഭവം നടന്നത്. ശ്രീജയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജി. കുട്ടികളെ കൊന്ന് തങ്ങളും മരിക്കുകയാണെന്ന് ബുധനാഴ്ച രാവിലെ ആറിന് ശ്രീജ ചെറുപുഴ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് പറഞ്ഞിരുന്നു. പോലീസ് ഉടന്‍ നാട്ടുകാരെ വിവരമറിയിച്ച് പിന്നാലെ എത്തിയപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. മൂത്ത മകന്‍ സൂരജിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകള്‍ കണ്ടെത്തിയതും സംശയമുയര്‍ത്തിയിട്ടുണ്ട്. ‘സാര്‍, ഞങ്ങള്‍ കുട്ടികളെ കൊന്നു, ഞങ്ങളും പോകുന്നു’ പാടിയോട്ടുചാല്‍ : ബുധനാഴ്ച രാവിലെ ആറോടെ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഒരു വീട്ടമ്മയുടെ ഫോണ്‍ കോളെത്തി, ‘സര്‍, ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ കൊന്നു, ഞങ്ങളും ചാകുന്നു’ എന്നായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. സിവില്‍ പോലീസ് ഓഫീസര്‍ കെ. സഹദേവനായിരുന്നു വാച്ചാലിലെ നടുകൂടി ശ്രീജ വിളിച്ച ആ കോള്‍ എടുത്തത്. ഉടനെ വാച്ചാലിലെ സമീപവാസികളെ പോലീസ് വിവരം അറിയിച്ചു. സമയം കളയാതെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി. ഷാജിയും സംഘവും വാച്ചാലിലേക്ക് കുതിച്ചു. ശ്രീജയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായ അഞ്ച് പേരുടേയും മൃതദേഹമാണ് കണ്ടത്. മുളപ്രവീട്ടില്‍ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ മക്കളായ സൂരജ്, സുജിന്‍, സുരഭി എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടത്. പിന്നീട് ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചു. നാട്ടുകാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം. ഹേമലത, പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്‍, അന്വേഷണച്ചുമതലയുള്ള പഴയങ്ങാടി സി.ഐ. സന്തോഷ് കുമാര്‍, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, സി. കൃഷ്ണന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ശാസ്ത്രീയ പരിശോധനാ ടീം എന്നിവര്‍ സ്ഥലത്തെത്തി. ഗ്രാമപ്രദേശമായ വാച്ചാല്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. രണ്ട് കുടുംബമായി ജീവിക്കുന്ന മുളപ്രവീട്ടില്‍ ഷാജിയും ശ്രീജയും അടുത്തിടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. ശ്രീജയ്ക്ക് ഭര്‍ത്താവുമുണ്ട്. പിഞ്ചുകുട്ടികളോട് എന്തിനീ ക്രൂരതചെയ്തുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഷാജിയും ശ്രീജയും ഒരേ ഫാനിലാണ് തൂങ്ങി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!