ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു; പ്രവാസികള്‍ പ്രതിസന്ധിയില്‍

ദുബായ്: ബലിപെരുന്നാളും മധ്യവേനലവധിയും മുന്നില്‍ക്കണ്ട് യു.എ.ഇ.യില്നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വൻവര്‍ധന വരുത്തി എയര്‍ലൈനുകള്‍.
ബലിപെരുന്നാള്‍ ജൂണ്‍ 28-ന് ആകാനാണ് സാധ്യത. പെരുന്നാളിന് ഒരാഴ്ച അവധി ലഭിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ അവസാനത്തോടെ വേനലവധിക്കായി യു.എ.ഇ.യിലെ സ്കൂളുകള്‍ അടയ്ക്കും. സ്കൂളുകള്‍ അടച്ചാല്‍ കുടുംബസമേതം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരുണ്ട്. എന്നാല്‍, വിമാനക്കമ്ബനികളുടെ കൊള്ള ഇത്തവണയും പ്രവാസികളുടെ നടുവൊടിക്കും.
തിരക്കില്ലാത്ത സമയങ്ങളില്‍ യു.എ.ഇ.യില്നിന്ന് ഇന്ത്യയിലേക്ക് 1000 ദിര്‍ഹത്തില്‍ (ഏകദേശം 22,000 രൂപ) താഴയേ ടിക്കറ്റ് നിരക്കുള്ളൂ. നിലവില്‍ 2000 ദിര്‍ഹത്തിന് (ഏകദേശം 45,000 രൂപ) മുകളിലാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് നല്‍കേണ്ടത്. ഇത് ഓരോ ദിവസവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് പോയിവരാൻ 3000 ദിര്‍ഹത്തിന് (ഏകദേശം 67,000 രൂപ) മുകളില്‍ നല്‍കണം. ജൂണ്‍ അവസാനവാരം മുതല്‍ ബജറ്റ് വിമാനകമ്ബനികളുടെ ടിക്കറ്റിനുവരെ 2000 ദിര്‍ഹത്തിലേറെ നല്‍കണം. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയെല്ലാം 3200 ദിര്‍ഹം (ഏകദേശം 72,000 രൂപ) വരെ ഈടാക്കുന്നുണ്ട്.

