വിദ്യ എസ്.എഫ്.ഐ നേതാവല്ല, ഭാരവാഹികളാകുന്നവര്‍ നേതാക്കളല്ല’: ഇ.പി ജയരാജന്

കണ്ണൂര്‍: കെ.വിദ്യ എസ്.എഫ്.ഐ നേതാവല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ. എസ്.എഫ്.ഐ ഭാരവാഹികളാകുന്നവര്‍ നേതാവാകില്ല.
നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ആധികാരിക രേഖയല്ല. വിദ്യ ചെയ്തത് തെറ്റാണെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളജില്‍ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോള്‍ വ്യാജ രേഖയില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയില്‍ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയില്‍ അല്ലെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്നം ഉണ്ടാകുമ്ബോള്‍ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല. എസ്എഫ്ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തില്‍ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യക്കെതിരെ കാലടി സര്‍വകലാശാല നടപടിയെടുത്തേക്കും. വിദ്യയെ സസ്പെൻഡ് ചെയ്യണമോയെന്ന് അടുത്ത സിൻഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. കാലടി സര്‍ലകലാശാല ഗവേഷക വിദ്യാര്‍ത്ഥിയാണ് വിദ്യ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ പോലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് വിദ്യ ഒളിവിലാണെന്നാണ് വിവരം. വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു.

