പരിപാടി നേരത്തെ തുടങ്ങിയതിൽ തമിഴ്നാട് മന്ത്രിയും എംപിയും തമ്മിൽ അടി; തള്ളിയിട്ടത് മലയാളി കലക്ടറെ

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയും എംപിയും പങ്കെടുത്ത ചടങ്ങിനിടെ മലയാളി കലക്ടർക്കു നേരെ കയ്യേറ്റം. പിന്നാക്കക്ഷേമ മന്ത്രി ആർ.എസ്.രാജകണ്ണപ്പനും മുസ്ലിം ലീഗ് എംപി നവാസ് കനിയും പങ്കെടുത്ത ചടങ്ങിനിടെയാണ് രാമനാഥപുരം കലക്ടർ ബി.വിഷ്ണുചന്ദ്രനെ തള്ളി താഴെയിട്ടത്. സംഭവത്തിൽ എംപിയുടെ പിഎ വിജയ് രാമുവിനെ അറസ്റ്റ് ചെയ്തു. നിശ്ചയിച്ചതിലും 15 മിനിറ്റ് നേരത്തേ പരിപാടി തുടങ്ങിയതു സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്.
ചീഫ് മിനിസ്റ്റേഴ്സ് കായികമേളയിലെ വിജയികൾക്ക് രാമനാഥപുരം ജില്ലാ ഭരണകൂടം സമ്മാനം നൽകുന്നതായിരുന്നു പരിപാടി. ഉച്ചയ്ക്കു ശേഷം 3നു തുടങ്ങേണ്ടിയിരുന്ന പരിപാടി മന്ത്രി എത്തിയതോടെ 2.45ന് ആരംഭിച്ചു. മൂന്നോടെ എത്തിയ എംപി ഇക്കാര്യത്തിലുള്ള പരിഭവം അധികൃതരെ അറിയിച്ചു. എംപിയോട് ശാന്തനാകാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് കലക്ടറെ പിടിച്ചു തള്ളുകയും അദ്ദേഹം താഴെ വീഴുകയും ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ വിഷ്ണു ചന്ദ്രൻ കഴിഞ്ഞ മാസമാണ് രാമനാഥപുരം കലക്ടറായി ചുമതലയേറ്റത്. ശിവഗംഗ കലക്ടറും മലയാളിയുമായ ആശ അജിത്താണ് ഭാര്യ.

