നരഹത്യാകുറ്റം ചുമത്താനുള്ള വസ്തുതകൾ ഇല്ല’; ശ്രീറാം വെങ്കിട്ട രാമൻ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസിൽ ഹൈക്കോടതി വിധിക്കെതിരേ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യ കുറ്റം നിലനിൽക്കുമെന്ന വിധിക്കെതിരെയാണ് അപ്പീൽ. ശ്രീറാമിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കും. സംസ്ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്. എന്നാൽ കേസിലെ എല്ലാ വസ്തുതകളും പരിശോധിച്ച ശേഷം നരഹത്യാകുറ്റം നിലനിൽക്കില്ലെന്ന് സെഷൻസ് കോടതി നേരത്തെ വിധിച്ചിട്ടുണ്ടെന്ന് അപ്പീലിൽ ശ്രീറാം വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. നരഹത്യാകുറ്റം ചുമത്താനുള്ള സ്തുതകളൊന്നും കേസിൽ ഇല്ലെന്നാണ് ശ്രീറാമിന്റെ വാദം. ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിലായിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രഥമദൃഷ്ട്യാ കരുതാമെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. മദ്യ പരിശോധന നടത്തുന്നതിൽ നിന്നു പ്രതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെന്ന വാദം തള്ളാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അലക്ഷ്യമായി കാർ ഓടിച്ച് ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണ് കേസ്.

