ജയ്പൂര്‍-മുംബൈ എക്സ്പ്രസിലെ വെടിവയ്പ്; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തോക്കിന് മുനയില്‍ നിര്‍ത്തി ജയ് മാതാ ദീ വിളിപ്പിച്ചെന്ന നിര്‍ണായക മൊഴിയുമായി സാക്ഷിയായ സ്ത്രീ

മുംബൈ: ജയ്പൂര്‍-മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ നിര്‍ണായക മൊഴിയുമായി സംഭവ സമയത്ത് സാക്ഷിയായ യുവതി. കുറ്റാരോപിതനായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തോക്കിന് മുനയില്‍ തന്നെക്കൊണ്ട് ‘ജയ് മാതാ ദീ’ എന്ന് വിളിപ്പിച്ചതായി കേസിലെ സാക്ഷിയായ മുസ്ലിം സ്ത്രീ പറഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ മതസ്പര്‍ധയുമായി ബന്ധപ്പെട്ട വകുപ്പും നേരത്തെ ചുമത്തിയിരുന്നു. പൊലീസ് പറയുന്നത്: സംഭവ സമയത്ത് ബുര്‍ഖ ധരിച്ചിരുന്ന തന്റെ അടുത്തേക്ക് പ്രതി ചേതന്‍ സിംഗ് വരുകയായിരുന്നുവെന്നും അതിന് ശേഷമാണ് തന്നെ തോക്കിന് മുനയില്‍ നിര്‍ത്തിക്കൊണ്ട് ‘ജയ് മാതാ ദീ’ എന്ന് വിളിപ്പിച്ചതെന്നുമാണ് അവര്‍ മൊഴി നല്‍കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ജൂലൈ 31 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ചേതന്‍ സിങ് നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, നേരത്തെ ചേതന്‍ സിംഗിനെ നാര്‍കോ അനാലിസിസിന് വിധേയനാക്കണമെന്ന് അവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിയെ നാര്‍കോ അനാലിസിസിന് വിധേയനാക്കണമെന്ന് പൊലീസ് അവശ്യപ്പെട്ടത്. നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപിങ്ങ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകള്‍ക്കാണ് പ്രതിയെ വിധേയമാക്കണമെന്നാണ് പൊലീസ് കോടതിയോട് അവശ്യപ്പെട്ടത്.

