മഴക്കെടുതി; ഹിമാചൽ പ്രദേശിന് 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാർ

ഷിംല: കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശം വിതച്ച ഹിമാചൽ പ്രദേശിന് 15 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ‘ഹിമാചൽ പ്രദേശിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ രാജസ്ഥാൻ സർക്കാർ 15 കോടി രൂപ നൽകും. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ഹിമാചലിലെ ജനങ്ങൾക്കൊപ്പം ഞങ്ങൾ നില്‍ക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,’ അശോക് ഗെഹ്ലോട്ട് ‘എക്സി’ലെഴുതിയ കുറിപ്പിലൂടെ പറഞ്ഞു. മഴക്കെടുതിയിൽ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് വെളളിയാഴ്ച ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് കാലവർഷക്കെടുതി വൻ നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശകലനം നടത്തുകയാണ്. മൺസൂൺ അവസാനിച്ചാൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. വൈദ്യുതി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കും,’ സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു. നേരത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ദുരന്തബാധിത പ്രദേശങ്ങൾക്ക് 11 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 77 ആയി ഉയർന്നു. ഇതിൽ 23 മരണങ്ങളും സംഭവിച്ചത് സിംലയിലെ മൂന്ന് പ്രധാന മണ്ണിടിച്ചിലിലാണ്. സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണനഗർ എന്നിവിടങ്ങളിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് എസ്പി സഞ്ജീവ് കുമാർ ഗാന്ധി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിൽ നിരവധിയാളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ആകെ 220 പേർ മരിച്ചിട്ടുണ്ടെന്നാണ് വിവരം. മഴക്കെടുതിയിൽ 11,637 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നു. 600-ലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 408 ട്രാൻസ്ഫോർമറുകളും 149 ജല വിതരണ പദ്ധതികളും തകരാറിലായിട്ടുണ്ട്

