അമൃത് ഭാരത്: കാസർകോട് റെയിൽവേ സ്റ്റേഷൻ നവീകരണം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരെത്തി

കാസർകോട്∙ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരെത്തി. റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള സ്റ്റേഷനുകളിലാണ് സംഘം ഇന്നലെ സന്ദർശനം നടത്തിയത്. 24.53 കോടി കോടി രൂപയുടെ പദ്ധതികളാണ് കാസർകോട് സ്റ്റേഷനിൽ നടത്തുക.
അമൃത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട നവീകരണ ജോലികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പ്ലാറ്റ് ഫോം നവീകരണം, പാർക്കിങ് വിപുലീകരണം തുടങ്ങിയ ജോലികളാകും ആദ്യം നടക്കുക. കാസർകോട് സ്റ്റേഷനിൽ ഈ ആഴ്ച തന്നെ ജോലികൾ തുടങ്ങുമെന്നാണ് കരുതുന്നത്. പാലക്കാട് ഡിവിഷനിൽ നിന്ന് വിവിധ വകുപ്പുകളുടെ മേധാവികളും എഡിആർഎമ്മിനൊപ്പം സന്ദർശനത്തിനെത്തിയിരുന്നു. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനാണ് സന്ദർശനം നടത്തിയത്.
പദ്ധതിയുടെ ആദ്യഘട്ടം 6 മാസത്തിനുള്ളിൽ പൂർത്തിയാകും. പ്രവേശന കവാടം, പാർക്കിങ് ഏരിയ, വിശ്രമകേന്ദ്രം, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികളും എസി വിശ്രമ കേന്ദ്രങ്ങളും, പുതിയ ടിക്കറ്റ് കൗണ്ടറുകൾ, ഇരുഭാഗങ്ങളിലും എസ്കലേറ്ററുകൾ, പ്ലാറ്റ്ഫോം നവീകരണം, എൽഇഡി നെയിം ബോർഡുകൾ, ഫ്ലോറിങ്, തുടങ്ങി വിവിധങ്ങളായ നവീകരണ പ്രവർത്തനങ്ങളാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തുക

