KSDLIVENEWS

Real news for everyone

ജി20: ബാഗിൽ സംശയാസ്‌പദമായ ഉപകരണം; പരിശോധന അനുവദിക്കാതെ ചൈനീസ് സംഘം: 12 മണിക്കൂർ നീണ്ട ‘നാടകം’

SHARE THIS ON

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ‘അസാധാരണ’ വലിപ്പമുള്ള ബാഗുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. അസാധാരണ വലിപ്പമുള്ള ബാഗുമായി ചൈനീസ് പ്രതിനിധി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് 12 മണിക്കൂർ നീണ്ട ‘നാടകം’ അരങ്ങേറിയത്.

താജ് പാലസ് ഹോട്ടലിലാണ് ചൈനീസ് പ്രതിനിധികൾ താമസിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ നയതന്ത്ര പ്രോട്ടോക്കോളുകൾ പാലിച്ചാണ് ബാഗുകൾ അനുവദിച്ചത്. ചൈനീസ് പ്രതിനിധി സംഘം താമസിച്ചിരുന്ന മുറികളിലൊന്നിൽ, ഒരു ഹോട്ടൽ ജീവനക്കാരൻ രണ്ട് ബാഗുകൾക്കുള്ളിൽ ‘സംശയാസ്‌പദമായ ഉപകരണങ്ങൾ’ കണ്ടെത്തി. സുരക്ഷാ വകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന്, സ്കാനർ ഉപയോഗിച്ച് ബാഗുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ പ്രതിനിധികളോട് ആവശ്യപ്പെട്ടെങ്കിലും അവർ എതിർത്തു.

ചൈനീസ് പ്രതിനിധികളുടെ നിഷേധം തർക്കത്തിലേക്ക് വഴിവച്ചു. ഒടുവിൽ ചൈനീസ് പ്രതിനിധികള്‍ ബാഗുകൾ എംബസിയിലേക്ക് അയയ്ക്കാൻ സമ്മതിച്ചതിന് ശേഷമാണ് തർക്കം അവസാനിച്ചത്. ‘‘സുരക്ഷാ സംഘം 12 മണിക്കൂറോളം ഹോട്ടൽ മുറിക്ക് പുറത്ത് കാവൽ നിന്നു. ചൈനീസ് പ്രതിനിധികൾ അവരുടെ ബാഗുകൾ പരിശോധിക്കാൻ വിസമ്മതിച്ചു. നീണ്ട ചർച്ചയ്ക്ക് ശേഷം, അവരുടെ ബാഗുകൾ എംബസിയിലേക്ക് മാറ്റി’’– ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സെപ്റ്റംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടന്ന ഉച്ചകോടി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി ലി ചിയാങ് ആണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!